പ്രവാസി മലയാളികള്‍ 22 ലക്ഷം: 2023 ല്‍ നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ; വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചു

പ്രവാസി മലയാളികള്‍ 22 ലക്ഷം: 2023 ല്‍ നാട്ടിലേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ; വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചു

'വിദ്യാര്‍ഥി കുടിയേറ്റം 2018 ല്‍ 1,29,763 ആയിരുന്നത് 2023 ല്‍ 2,50,000 ആയി ഉയര്‍ന്നു. വിദേശത്തു നിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണം. ജിസിസി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കുറവ്'- കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട്

കൊച്ചി: പ്രവാസി മലയാളികള്‍ 2023 ല്‍ നാട്ടിലേക്ക് അയച്ചത് 2,16,893 കോടി രൂപ. 2018 ല്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയച്ച തുകയേക്കാള്‍ 154.9 ശതമാനം വര്‍ധനവുണ്ടായി. 2023 ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023 ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. 2018 ലെ കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എന്‍ആര്‍ഐ പണമെങ്കില്‍ അഞ്ച് വര്‍ഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വര്‍ധനവ് കാണിക്കുന്നു.

പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വര്‍ധന 2023 ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണ് സര്‍വേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്.

നാട്ടിലേക്കുള്ള എന്‍ആര്‍ഐ പണത്തിന്റെ അളവില്‍ വലിയ വര്‍ധനവുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023 ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. വിദ്യാര്‍ഥി കുടിയേറ്റം വന്‍തോതില്‍ വര്‍ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോര്‍ട്ട് കാണിക്കുന്നു.

2018 ല്‍ 1,29,763 വിദ്യാര്‍ഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023 ല്‍ അത് 2,50,000 ആയി വര്‍ധിച്ചു. കേരളത്തില്‍ നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട് 17 വയസിന് മുന്‍പ് തന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു.

വിദേശത്ത് പഠിക്കാന്‍ യുവ തലമുറ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. കേരളത്തില്‍ നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പത് ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു.

വടക്കന്‍ കേരളം പ്രവാസത്തിന്റെ കേന്ദ്ര ബിന്ദുവായി ഇപ്പോഴും തുടരുന്നു. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെ നിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍. ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെയാണ്.

എങ്കിലും ജിസിസി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018 ലെ 89.2 ശതമാനത്തില്‍ നിന്ന് 2023 ല്‍ 80.5 ശതമാനമായി ഇടിഞ്ഞു. വിദ്യാര്‍ഥി കുടിയേറ്റത്തില്‍ യുകെയാണ് മുന്നില്‍. ആകെ വിദേശ വിദ്യാര്‍ഥികളില്‍ 30 ശതമാനം യുകെയിലാണ് പഠിക്കുന്നത്.

സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ലെ 15.8 ശതമാനത്തില്‍ നിന്ന് 2023 ല്‍ 19.1 ശതമാനത്തിന്റെ വര്‍ധന കാണിക്കുന്നു. സ്ത്രീ പ്രവാസികള്‍ ജിസിസി രാജ്യങ്ങളില്‍ നിന്ന് കൂടുതലായി യൂറോപ്പ്, മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കു പോകുന്ന പ്രവണത കാണിക്കുന്നു.

2023 ല്‍ 18 ലക്ഷം മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതായാണ് റിപ്പോര്‍ട്ട് പറയുന്നത്. 2018 ല്‍ ഇത് 12 ലക്ഷമായിരുന്നു. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രശ്നങ്ങള്‍, കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ എന്നിവയാണ് മടക്കത്തിന് കാരണം. കോവിഡിനെ തുടര്‍ന്നുണ്ടായ ജോലി നഷ്ടം, നിര്‍ബന്ധിത പിരിച്ചുവിടല്‍ തുടങ്ങിയയും കാരണമായി. മടങ്ങിയെത്തിയ പ്രവാസികളില്‍ 18.4 ശതമാനം പേര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കെത്തിയവരാണ്.

കേരളത്തിലെ കുടിയേറ്റക്കാരില്‍ 76.9 ശതമാനവും തൊഴില്‍ കുടിയേറ്റക്കാരായതിനാല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും വിദേശ ജോലിക്കുള്ള നൈപുണ്യ വികസനം സാധ്യമാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മടങ്ങി വരുന്ന പ്രവാസികള്‍ക്കായി സമഗ്ര പുനരധിവാസ നടപടികളും ആവശ്യമാണ്. വിദ്യാര്‍ഥി കുടിയേറ്റത്തിലുണ്ടാകുന്ന വന്‍ വര്‍ധനവും സംസ്ഥാനം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

അഞ്ച് വര്‍ഷത്തിനിടെ വിദേശത്തു പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ഇരട്ടിയായി. മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാഷാ പരിശീലന കേന്ദ്രങ്ങളുടേയും വിദേശ റിക്രൂട്ട്മെന്റ് ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കണം. ഈ മേഖലയിലെ തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കേണ്ടതും അത്യാവശ്യമാണ്.

വിദേശത്തു നിന്ന് മികച്ച നൈപുണ്യം നേടിയ ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന നയം വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് സ്ഥാപിച്ച മാതൃക പിന്തുടര്‍ന്ന് ഒരു എമിഗ്രേഷന്‍ ഡെവലപ്മെന്റ് ബാങ്കിനെക്കുറിച്ചു ചിന്തിക്കണം. പ്രവാസികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്ക് വര്‍ധിപ്പിക്കുന്നതാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്പദ് വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.